ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറിയായ ജി. സുകുമാരൻ നായർ, കെ. ബി. ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. എൻഎസ്എസ് ഡയറക്ടർ ബോർഡിലേക്കുള്ള ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പ്രതികരണം.
കെ. ബി. ഗണേഷ് കുമാറിന്റെ ഡയറക്ടർ ബോർഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ അംഗങ്ങൾക്ക് അവസരം നൽകാനാണ് അദ്ദേഹത്തെ വീണ്ടും ഉൾപ്പെടുത്താതിരുന്നതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. ഇതിനെതിരെ ഗണേഷ് കുമാറിന് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“ജനറൽ സെക്രട്ടറിയെ തള്ളിപ്പറയാൻ ആർക്കും കഴിയില്ല. അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അഡ്രസ് കാണില്ല” എന്നായിരുന്നു സുകുമാരൻ നായരുടെ മുന്നറിയിപ്പ്.
താൻ എൻഎസ്എസിൽ സ്ഥാനത്തിനുവേണ്ടിയല്ല എത്തിയതെന്നും, അംഗത്വം പുതുക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും, എൻഎസ്എസിനെതിരെ നിയമനടപടിക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



