ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ ഡൽഹിയിലെ ജന്തർ മന്തറിൽ സത്യാഗ്രഹം തുടരുന്നു. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാർ തളികയും സ്പൂണും മുട്ടിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോടും കർഷകരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. സമരവേദിയിലെ വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തടസ്സപ്പെടുത്തിയെന്ന് സിജെപി ആരോപിച്ചു.പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും, ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. ജൂൺ 27 മുതൽ നിരാഹാര സമരവും ആരംഭിക്കുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.



