ഗ്രീസിലെ തെസലോണിക്കിയിൽ നിന്ന് ജർമനിയിലെ മെമ്മിംഗനിലേക്ക് പോയ റയാൻഎയർ ബോയിങ് 737 വിമാനത്തിൽ ഭീകരമായ അപകടം ഒഴിവായി. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ ഒരു ജനൽ ഇളകിപ്പോയതോടെ കാബിനിൽ മർദ്ദവ്യത്യാസം (decompression) ഉണ്ടാകുകയും ജനലിനരികിൽ ഇരുന്നിരുന്ന 61-കാരനായ യാത്രികൻ ഭാഗികമായി പുറത്തേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതും ഭാര്യയും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടിച്ചുനിർത്തിയതുമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
സംഭവത്തെ തുടർന്ന് ഓക്സിജൻ മാസ്കുകൾ സ്വയം താഴേക്ക് വീഴുകയും വിമാനത്തിനുള്ളിൽ പരിഭ്രാന്തി പടരുകയും ചെയ്തു. പിന്നാലെ വിമാനം അടിയന്തരമായി തെസലോണിക്കി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. പരിക്കേറ്റ യാത്രികന് ചികിത്സ നൽകി. മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.പ്രാഥമിക വിവരങ്ങൾ പ്രകാരം, എൻജിനിൽ നിന്നുള്ള അവശിഷ്ടം ജനലിൽ തട്ടി കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നാണ് സംശയം. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഗ്രീക്ക്, മാൾട്ട, അയർലൻഡ് വ്യോമയാന സുരക്ഷാ അധികൃതർ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



