കൊല്ലം: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഉണ്ടായ ദാരുണമായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വ്യവസായി എ.സി. തോമസും ഭാര്യ ലൊവേനിയുമാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മരണവാർത്ത നാട്ടിൽ ദുഃഖം പരത്തി.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 32 ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് ഫൂ ക്വോക്കിന് സമീപം മറിഞ്ഞതിനെ തുടർന്ന് 15 ഇന്ത്യക്കാർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടകാരണം സംബന്ധിച്ച് വിയറ്റ്നാം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട അധികൃതരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നടപടികൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും എംപിയുടെ ഓഫീസ് അറിയിച്ചു.
വിനോദയാത്രയുടെ ഭാഗമായി വിയറ്റ്നാമിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ട് അധികം വൈകാതെ ശക്തമായ തിരമാലയിലും പ്രതികൂല കാലാവസ്ഥയിലും നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമായി ഇന്ത്യൻ എംബസിയും വിയറ്റ്നാം അധികൃതരും ഏകോപിതമായി പ്രവർത്തിച്ചുവരികയാണ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വിവിധ സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി.



