മുക്കം: സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാതെ വർഷങ്ങളായി വാടകവീട്ടിൽ ദുരിതജീവിതം നയിച്ചിരുന്ന ഒഡിഷ സ്വദേശിയായ ബിബ്ബാച്ച് കുസ്ലിയയുടെ (ബിന്നി) കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി. സാമൂഹിക പ്രവർത്തകനും പ്രവാസി വ്യവസായിയും , ഇൻകാസ് ഖത്തർ പ്രസിഡണ്ടുമായ സിദ്ദിഖ് പുറായിൽ ബിന്നിയുടെ കുടുംബത്തിന് നാലുസെന്റ് ഭൂമി സൗജന്യമായി കൈമാറി.
ഭാര്യയും നാല് മക്കളുമടങ്ങുന്ന ബിന്നിയുടെ കുടുംബം സുരക്ഷിതമായ ഒരു വീട് എന്ന ആഗ്രഹവുമായി ഏറെക്കാലമായി കഴിയുകയായിരുന്നു . സ്വന്തമായി ഭൂമിയില്ലാത്തതിനാൽ വിവിധ സർക്കാർ ഭവനപദ്ധതികളുടെ ആനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് പുറായിലിന്റെ സഹായം കുടുംബത്തിന് പുതിയ പ്രതീക്ഷയായത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭൂമിയില്ലാത്ത കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖ് പുറായിൽ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ ‘സാന്ത്വനം’ ഭവന പദ്ധതിയിലൂടെ ഇതിനകം 60 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി കൈമാറിയിട്ടുണ്ട്. 100 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി സുരക്ഷിതമായ ഭവനമെന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് തന്റെ ശ്രമമെന്ന് സിദ്ദീഖ് പുറായിൽ പറഞ്ഞു.
വ്യവസായിയായ സിദ്ദിഖ് പുറായിൽ ഇൻകാസ് ഖത്തർ പ്രസിഡന്റും മാനവ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന്റെ പ്രസിഡന്റുമാണ്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള അദ്ദേഹത്തിന്റെ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ അനേകം കുടുംബങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമായി മാറുകയാണ്.



