ഇന്തോനേഷ്യയുടെ ജാവ ദ്വീപിന് സമീപം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഫെറിയിൽ വൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് കുറഞ്ഞത് അഞ്ച് പേർ മരിച്ചു. 41 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
‘മുതിയാര സെൻറോസ 2’ (Mutiara Sentosa 2) എന്ന ഫെറിയിൽ 232 യാത്രക്കാരും 39 ജീവനക്കാരും ഉൾപ്പെടെ ആകെ 271 പേരാണ് ഉണ്ടായിരുന്നത്. കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ സുലവേസിയിലെ മകാസറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഞായറാഴ്ച പുലർച്ചെ ജാവയ്ക്ക് സമീപമുള്ള മദുര ദ്വീപിന് സമീപം തീപിടിത്തമുണ്ടായത്.
തീപിടിത്തത്തെ തുടർന്ന് നിരവധി യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിലേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. രക്ഷാബോട്ടുകളും സമീപത്തുണ്ടായിരുന്ന കപ്പലുകളും ചേർന്ന് ഇതുവരെ 225 പേരെ സുരക്ഷിതമായി കരയിലെത്തിച്ചു. അഞ്ചു മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. 41 പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
കടൽക്ഷോഭം രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു. നാവികസേനയും തീരസംരക്ഷണ സേനയും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. തീപിടിത്തത്തിന് കാരണമായ സാഹചര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദ്വീപുകൾ നിറഞ്ഞ രാജ്യമായ ഇന്തോനേഷ്യയിൽ ഫെറി ഗതാഗതമാണ് പ്രധാന യാത്രാമാർഗങ്ങളിലൊന്ന്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകളും പ്രതികൂല കാലാവസ്ഥയും കാരണം സമുദ്രാപകടങ്ങൾ ഇവിടെ പതിവായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.



