മാർച്ച് 2-ലെ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ പൈലറ്റുകളെ ഖത്തർ തടവിലിട്ടെന്ന ആരോപണം ഖത്തർ ശക്തമായി നിഷേധിച്ചു. പ്രാദേശിക സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉയരുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അൽ അൻസാരി ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതിന് പിന്നാലെ പൈലറ്റുമാരുമായി ഖത്തർ ബന്ധപ്പെടുകയായിരുന്നുവെന്നും അവരുടെ ആക്രമണ ലക്ഷ്യപാത സ്ഥിരീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നേരിട്ട് പരിശോധിക്കുന്നതിനായി ഏപ്രിലിൽ ഇറാനിയൻ സംഘത്തെ ഖത്തർ ക്ഷണിച്ചിരുന്നുവെന്നും അൽ അൻസാരി വ്യക്തമാക്കി. എന്നാൽ, ഈ ക്ഷണത്തിന് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 2ന് അൽ ഉദെയ്ദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിനിടെ രണ്ട് ഇറാനിയൻ എസ്‌യു-24 യുദ്ധവിമാനങ്ങൾ തകർന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഈ വിമാനങ്ങളിലെ മൂന്ന് പൈലറ്റുമാരെ ഖത്തർ സേന പിടികൂടിയെന്നും അവരെ വിട്ടയക്കണമെന്നുമാണ് ഇറാൻ അധികൃതർ ശനിയാഴ്ച ആവശ്യപ്പെട്ടത്.
എന്നാൽ, അന്നത്തെ സംഭവത്തിൽ ഖത്തർ സായുധസേന ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ വ്യക്തമാക്കിയിരുന്നു. പുതിയ ആരോപണങ്ങൾ മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നും ഖത്തർ വ്യക്തമാക്കി.



