വിവാദം ശക്തമായതോടെ ജാൻമണി പിന്നീട് സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സൈബർ ക്രൈം പൊലീസാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയെയും മാതാവിനെയും കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസ്. ബിജെപി മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 192, 356(2) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുമാണ് ചുമത്തിയിരുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനും ഉദ്ദേശിച്ചുള്ള രീതിയിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്നാണ് എഫ്ഐആറിലെ ആരോപണം.
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജാൻമണിയുടെ വിവാദ പരാമർശം. പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനും ബിജെപി പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരുന്നു. (ജന്മഭൂമി)
വിവാദം ശക്തമായതോടെ ജാൻമണി പിന്നീട് സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും വസ്തുതകൾ പരിശോധിക്കാതെയാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കിയിരുന്നു. പറഞ്ഞത് തെറ്റാണെന്ന് പിന്നീട് ഗൂഗിളിൽ പരിശോധിച്ചപ്പോൾ മനസിലായെന്നും ഭാവിയിൽ സംസാരിക്കുന്നതിന് മുമ്പ് കാര്യങ്ങൾ പരിശോധിക്കേണ്ടിയിരുന്നുവെന്നും ജാൻമണി മാപ്പപേക്ഷയിൽ പറഞ്ഞു.
മാപ്പ് പറഞ്ഞതിന് പിന്നാലെയും നിയമനടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിന്റെ തുടർനടപടികളിൽ പൊലീസ് ജാൻമണിയുടെ സമൂഹമാധ്യമ പോസ്റ്റുകളും ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും പരിശോധിച്ചേക്കും.



