ഇതേ കേസിൽ പ്രതികളായ മറ്റു രണ്ട് അധ്യാപികമാരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും പിരിച്ചുവിട്ടിരിന്നു .
വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. ലഹരിമരുന്ന് ഇടപാടുകളുടെ മൂല്യം ഒരു കോടി രൂപയോളം വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക വിലയിരുത്തൽ. സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലഹരിമരുന്ന് ആവശ്യക്കാരെ കണ്ടെത്താൻ പ്രതികൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളെ വ്യാപകമായി ഉപയോഗിച്ചിരുന്നതായാണ് അന്വേഷണത്തിൽ ലഭിച്ച സൂചന. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുമായി രഹസ്യ സന്ദേശങ്ങൾ കൈമാറി ലഹരി വിതരണം നടത്തിയിരുന്നോയെന്നതും എസ്‌ഐടി പരിശോധിച്ചുവരികയാണ്.
കേസിൽ അറസ്റ്റിലായ അധ്യാപിക നീഷ്മയെ ജോലി ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനം സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുതരമായ ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യവും സ്ഥാപനത്തിന്റെ ആഭ്യന്തര ചട്ടങ്ങളും പരിഗണിച്ചാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കേസിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോൺ വിവരങ്ങൾ, സമൂഹമാധ്യമ ആശയവിനിമയങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും തുടർനടപടികൾ ഉടൻ ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.



