തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമമായ (FCRA) ഭേദഗതി ബില്ലും അനുബന്ധ ചട്ടഭേദഗതികളും അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപിയുടെ എതിർപ്പിനിടെയാണ് പ്രമേയം സഭ അംഗീകരിച്ചത്.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ, പുതിയ ഭേദഗതികൾ സംസ്ഥാനത്തെ സന്നദ്ധ, ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വിദേശ സഹായം സ്വീകരിച്ച് പൊതുസേവന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥകൾ വലിയ ഭരണപരവും സാമ്പത്തികവുമായ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും രേഖപ്പെടുത്തി.പുതിയ ഭേദഗതികൾ സിവിൽ സമൂഹ സംഘടനകളുടെ സ്വാതന്ത്ര്യത്തെയും പ്രവർത്തന സ്വയംഭരണത്തെയും ദുർബലപ്പെടുത്തുന്നതാണെന്നും, നിലവിലെ നിയമത്തിൽ തന്നെ ആവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ അധിക നിയന്ത്രണങ്ങൾ അനാവശ്യമാണെന്നും പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.അതേസമയം, ഭേദഗതികൾ വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ബിജെപി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയത്തെ പാർട്ടി എതിർത്തത്.



