സുൽത്താൻ ബത്തേരി: കാറിലും സ്‌കൂട്ടറിലും വീട്ടിനുള്ളിലെ രഹസ്യ അറയിലുമായി ഒളിപ്പിച്ച നിലയിൽ വൻ ഹാൻസ് ശേഖരം കണ്ടെത്തി. സുൽത്താൻ ബത്തേരി ബീനാച്ചി എക്‌സ് സർവീസ് മെൻ കോളനി സ്വദേശി എം. ഹാരിസിനെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ജില്ലാ പൊലീസ്, എക്സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 795 ഹാൻസ് പാക്കറ്റുകളും 30 പാക്കറ്റ് പാൻ മസാലയും കണ്ടെത്തി. കെ.എൽ. 11 ബി.ഇ. 0087 നമ്പർ ക്വിഡ് കാറിൽ നിന്ന് 750 ഹാൻസ് പാക്കറ്റുകളും കെ.എൽ. 56 വൈ. 3418 നമ്പർ സ്‌കൂട്ടറിൽ നിന്ന് 45 പാക്കറ്റുകളുമാണ് പിടിച്ചെടുത്തത്.തുടർന്ന് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ അലമാര വെച്ച് മറച്ച നിലയിൽ നിർമ്മിച്ചിരുന്ന രഹസ്യ അറ കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന ഹാൻസ് ശേഖരവും അന്വേഷണ സംഘം പിടിച്ചെടുത്തു. രഹസ്യ അറ ഉപയോഗിച്ചാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂൺ 7-നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബത്തേരിയിൽ നിന്ന് വൻ ലഹരി ശേഖരം അന്വേഷണ സംഘം പിടികൂടിയിരുന്നു. ബീനാച്ചി ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് ഏഴ് ചാക്കുകളിലായി 12,000 ഹാൻസ് പാക്കറ്റുകളും 1,800 കൂൾ ലിപ്പ് പാക്കറ്റുകളും കണ്ടെത്തി. അന്നും വീടിനുള്ളിൽ അലമാരയുടെ പിന്നിൽ രഹസ്യ അറ നിർമ്മിച്ച് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും തടയാൻ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും ജില്ലാ പൊലീസ് അറിയിച്ചു.



