അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). പ്രാഥമിക അന്വേഷണത്തിൽ വ്യാപക സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യാൻ എസ്ഐടി തീരുമാനിച്ചത്.
നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക, ഭക്തരിൽ നിന്ന് ലഭിച്ച സ്വർണം, വെള്ളി, ആഭരണങ്ങൾ ഉൾപ്പെടെയുള്ള സംഭാവനകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം റീ ഓഡിറ്റിന്റെ പരിധിയിൽ ഉൾപ്പെടും. ട്രസ്റ്റിന്റെ അഞ്ചുവർഷത്തെ സാമ്പത്തിക രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.അതേസമയം, കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക കോടതി 24 മണിക്കൂർ പൊലീസ് കസ്റ്റഡി അനുവദിച്ചതിന് പിന്നാലെയാണ് വിശദമായ ചോദ്യം ചെയ്യൽ നടന്നത്.
സംഭാവനത്തുകയുടെ ദുരുപയോഗം, സുരക്ഷാ വീഴ്ചകൾ, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണമാണ് എസ്ഐടി നടത്തുന്നത്. റീ-ഓഡിറ്റിലൂടെ സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തി വ്യക്തമായേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.



