കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന ₹440.42 കോടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരമാണ് നടപടി. വിമാനയാന മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു.
കെയർവെൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, പാർട്ടി ഫണ്ടിൽ നിന്ന് ഏകദേശം ₹160 കോടി അനധികൃതമായി വകമാറ്റി സ്വകാര്യ വിമാനും ഹെലികോപ്റ്ററും വാങ്ങാൻ ഉപയോഗിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. ഇതിന്റെ തുടർനടപടിയായാണ് ടിഎംസിയുടെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചത്.അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പാർട്ടിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും സുതാര്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാൻ ഉപയോഗിക്കുകയാണെന്നും പാർട്ടി നേതൃത്വം പ്രതികരിച്ചു.



