ന്യൂഡൽഹി: വെറും 26-ാം വയസ്സിൽ ഒരു ദിവസം കൊണ്ട് ഏകദേശം 77 കോടി രൂപ (8 മില്യൺ ഡോളർ) സമ്പാദിച്ചെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധ നേടുകയാണ് ഐഐടി കാൺപൂർ മുൻ വിദ്യാർത്ഥിയും ടെക് സംരംഭകനുമായ സിദ്ധാർത്ഥ് സക്സേന. എഐ അധിഷ്ഠിത സ്റ്റാർട്ടപ്പായ Merlin-ന്റെ സഹസ്ഥാപകനായ സിദ്ധാർത്ഥിന്റെ വിജയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സ്റ്റാർട്ടപ്പ് ലോകത്തും വ്യാപകമായി ചർച്ചയാകുന്നത്.
രാജസ്ഥാനിലെ അൽവാർ സ്വദേശിയായ സിദ്ധാർത്ഥ് സക്സേന 2019-ൽ ഐഐടി കാൺപൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കി. തുടർന്ന് സുഹൃത്തുക്കളായ പ്രത്യുഷ് റായ്, സിർസേന്ദു സർക്കാർ എന്നിവർക്കൊപ്പം 2022-ൽ ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള Merlin എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന എഐ പ്രൊഡക്ടിവിറ്റി പ്ലാറ്റ്‌ഫോമായി മെർലിൻ വളർന്നിട്ടുണ്ട്.
ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഒറ്റ ദിവസം കൊണ്ട് 8 മില്യൺ ഡോളറിന്റെ സമ്പത്ത് വർധന ഉണ്ടായതായി സിദ്ധാർത്ഥ് വെളിപ്പെടുത്തിയത്. കമ്പനിയുടെ മൂല്യവർധനയും അതിലെ ഓഹരി വിഹിതത്തിന്റെ വില ഉയർന്നതുമാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് ശമ്പള വരുമാനമല്ലെന്നും, കമ്പനിയിലെ ഓഹരികളുടെ മൂല്യവർധനയിലൂടെ ലഭിച്ച സമ്പത്ത് വർധനയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അഭിമുഖത്തിനിടെ, ഐഐടി കാൺപൂരിലെ കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ പ്രവേശനം നേടുന്നത് ഹാർവാർഡ് സർവകലാശാലയിൽ പ്രവേശിക്കുന്നതിനെക്കാൾ 20 മടങ്ങ് ബുദ്ധിമുട്ടാണെന്ന സിദ്ധാർത്ഥിന്റെ പരാമർശവും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലത്തിനുള്ളിൽ ആഗോള ശ്രദ്ധ നേടിയ ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകരുടെ പട്ടികയിൽ സിദ്ധാർത്ഥ് സക്സേനയും ഇടംപിടിച്ചതായാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.



