അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്ക കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ഗുരുതരമാകുന്നതിനിടെ, കാണിക്ക എണ്ണൽ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരിൽ പകുതിയിലധികം പേർ രാജിവെച്ചതായി റിപ്പോർട്ടുകൾ. കാണിക്ക തട്ടിപ്പ് കേസിൽ എട്ട് പേർ അറസ്റ്റിലായതും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം പുരോഗമിക്കുന്നതുമാണ് ഈ കൂട്ടരാജിക്ക് പിന്നിലെ പ്രധാന കാരണം.
അന്വേഷണത്തിൽ, കാണിക്കപ്പെട്ടികളിൽ നിന്ന് പണം അപഹരിച്ചെന്ന ആരോപണത്തെ തുടർന്ന് ക്ഷേത്ര ട്രസ്റ്റ് സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇനി മുതൽ കാണിക്ക എണ്ണുന്ന മുറികളിൽ കർശനമായ സിസിടിവി നിരീക്ഷണം, ജീവനക്കാരുടെ പരിശോധന, ഇരട്ട മേൽനോട്ട സംവിധാനം എന്നിവ നടപ്പാക്കും. പണത്തിന്റെ കൈകാര്യം കൂടുതൽ സുതാര്യമാക്കുന്നതിനായി പുതിയ നടപടിക്രമങ്ങളും ഏർപ്പെടുത്തുകയാണ്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും നൽകിയ രാജി ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. ഇടക്കാല ജനറൽ സെക്രട്ടറിയായി കൃഷ്ണ മോഹനെ നിയമിച്ച ട്രസ്റ്റ്, പ്രൊഫഷണൽ ഭരണത്തിനായി ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (CEO) നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം, കാണിക്ക തട്ടിപ്പ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ജൂലൈ 13-ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധന തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഈ വിവാദം രാജ്യവ്യാപക രാഷ്ട്രീയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ പ്രൊഫഷണൽ സംവിധാനമാക്കണമെന്ന നിലപാടാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.



