തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലെ പ്രസിഡൻറ് സ്ഥാനങ്ങളിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡുകളുടെ നേതൃത്വത്തിൽ സാമൂഹിക നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങൾക്ക് തുല്യമായ പ്രാതിനിധ്യം ലഭിക്കുന്ന തരത്തിൽ ദേവസ്വം ഭരണ സംവിധാനത്തിൽ മാറ്റം കൊണ്ടുവരണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് ഭരണരംഗത്ത് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാമൂഹിക സമത്വത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലൊന്നിന്റെ പ്രസിഡൻറ് സ്ഥാനമെങ്കിലും ഈ വിഭാഗങ്ങളിൽപ്പെട്ട ഒരാൾക്ക് നൽകുന്നത് അതിന്റെ ഭാഗമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ട സമയമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.



