‘പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ’ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
അഴിമതിക്കെതിരെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുക .വിദ്യാർഥികളിലും യുവജനങ്ങളിലും സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക.
നടൻ നിവിൻ പോളി ആദ്യ ‘വിജിലൻസ് കമാൻഡോ
തിരുവനന്തപുരം: ഓപ്പറേഷൻ ‘തൂഫാൻ’ വിജയത്തിന് പിന്നാലെ അഴിമതിക്കെതിരായ പോരാട്ടം ജനകീയമാക്കാൻ പുതിയ ദൗത്യവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. യുവജനങ്ങളെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ’ പദ്ധതിക്കാണ് തുടക്കമാകുന്നത്. പദ്ധതിയുടെ ആദ്യ ‘വിജിലൻസ് കമാൻഡോ’യായി നടൻ നിവിൻ പോളി എത്തും.വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 30-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക.
പദ്ധതിയുടെ ഭാഗമായി യുവജനങ്ങൾക്കിടയിൽ അഴിമതിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സുതാര്യ ഭരണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുമായി നടൻ നിവിൻ പോളിയെ ആദ്യ ‘വിജിലൻസ് കമാൻഡോ’യായി പ്രഖ്യാപിക്കും. യുവതലമുറയെ പ്രചോദിപ്പിക്കുന്ന മുഖമായി നിവിൻ പോളിയുടെ സാന്നിധ്യം പദ്ധതിക്ക് കൂടുതൽ ജനപ്രീതി നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ.
അഴിമതിക്കെതിരെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കുക, വിദ്യാർഥികളിലും യുവജനങ്ങളിലും സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക എന്നിവയാണ് ‘പ്രൊജക്റ്റ് സീറോ – വിജിലൻസ് വിസിൽ’ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഓപ്പറേഷൻ ‘തൂഫാൻ’ നിയമനടപടികളുടെ പ്രതീകമായിരുന്നെങ്കിൽ, ‘വിജിലൻസ് വിസിൽ’ അഴിമതിക്കെതിരായ ജനകീയ മുന്നേറ്റത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.



