കൊച്ചി: അമേരിക്കൻ മെഡിക്കൽ കോഡിംഗ് സ്ഥാപനമായ CorroHealth കൊച്ചിയിലും കോഴിക്കോട്ടുമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ ഇന്ന് (ജൂലൈ 6) സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിർണായക ചർച്ച നടക്കും. തൊഴിൽ വകുപ്പ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിൽ കമ്പനി പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുക്കും.
കമ്പനി ഏകദേശം 800 മുതൽ 900 വരെ ജീവനക്കാരെ മുൻകൂർ നോട്ടീസ് നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാർ ആരോപിക്കുന്നു. തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ സർക്കാർ ഇടപെട്ട് പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു.എന്നാൽ സർക്കാർ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുന്നതിനിടെ കമ്പനി മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതും വിവാദമായി. ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പുള്ള ഈ നടപടി ധാരണയുടെ ലംഘനമാണെന്നാണ് ജീവനക്കാരുടെ ആരോപണം.അതേസമയം, കേരളത്തിൽ ഐടി മേഖല അനുകൂല നിക്ഷേപ അന്തരീക്ഷമാണുള്ളതെന്നും സംസ്ഥാനം ബിസിനസിന് അനുയോജ്യമല്ലെന്ന തരത്തിലുള്ള കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രശ്നത്തിന് നിയമപരവും സൗഹൃദപരവുമായ പരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമം തുടരുമെന്നും അറിയിച്ചു.



