ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സന്യാസിമാരുടെ പ്രതിഷേധം. സംഭവത്തിൽ ഉൾപ്പെട്ട ‘സംഭാവന കള്ളന്മാരെ’ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച സന്യാസിമാരെ ഡൽഹി പൊലീസ് തടഞ്ഞു.
രാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കയും സംഭാവനയും കൈകാര്യം ചെയ്തതിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സന്യാസിമാർ ആവശ്യപ്പെട്ടു.
മോദിയുടെ വസതിയിലേക്ക് നീങ്ങുന്നതിനിടെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടയുകയായിരുന്നു. തുടർന്ന് പൊലീസ് നടപടിയിൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് നേരത്തെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പേരെ ചോദ്യം ചെയ്യുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
ക്ഷേത്രത്തിലെ സംഭാവനയായി ലഭിച്ച പണം എണ്ണുന്നതിനിടെ ചില ജീവനക്കാർ പണം മാറ്റിവെച്ചുവെന്നതാണ് കേസിലെ പ്രധാന ആരോപണം. സംഭവത്തിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചിരുന്നു.
അതേസമയം, കേസിൽ സന്യാസിമാർക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ സന്യാസിമാരുടെയോ മതനേതാക്കളുടെയോ പങ്ക് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണം വിശ്വാസികളുടെ വികാരങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ സന്യാസിമാരുടെ പ്രതിഷേധവും പൊലീസ് തടയലും.



