തൃശൂർ: കുന്നംകുളത്ത് നാലംഗ കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ പിതാവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പഴഞ്ഞി എംഡി കോളജിന് സമീപത്തെ മാടക്കപറമ്പിൽ സിബി (50), മകൾ അലീന (19) എന്നിവരാണ് മരിച്ചത്. സിബിയെ വീട്ടുവളപ്പിലെ കിണറ്റിലും അലീനയെ വീടിനകത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സിബിയുടെ ഭാര്യ ബീന (40), മകൻ ആദിത്യൻ എന്നിവരെ വിഷം ഉള്ളിൽചെന്ന നിലയിൽ അവശരായി കണ്ടെത്തി. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വിദേശത്ത് ജോലി ചെയ്തിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അടുത്തിടെയാണ് നാട്ടിലെത്തിയതെന്നാണ് വിവരം. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിന്റെയും ആത്മഹത്യാശ്രമത്തിന്റെയും സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്.
പോലീസിന്റെ വിശദമായ അന്വേഷണത്തിനും ആശുപത്രി അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണത്തിനും ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)



