കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന കേസിൽ ആർഎസ്എസ് ആശയപ്രചാരകനും രാഷ്ട്രീയ നിരീക്ഷകനുമായ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബർ പൊലീസ് മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ഞായറാഴ്ച രാത്രി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് നടപടി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ മോഹൻദാസ് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലണമെന്ന തരത്തിൽ മോഹൻദാസ് സംസാരിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം. പ്രതിഷേധത്തിലുണ്ടായിരുന്ന വിദ്യാർഥിനികളെക്കുറിച്ചും മോഹൻദാസ് നടത്തിയ പരാമർശങ്ങൾ വിവാദത്തിന് ഇടയാക്കിയിരുന്നു.
പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദ്വേഷ പ്രചാരണം, അക്രമത്തിന് പ്രേരണ തുടങ്ങിയ ആരോപണങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിവിധ സംഘടനകളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, തന്റെ പരാമർശങ്ങൾ ആക്ഷേപഹാസ്യത്തിന്റെ ഭാഗമായിരുന്നുവെന്നാണ് മോഹൻദാസിന്റെ വിശദീകരണം. താൻ ഉദ്ദേശിച്ച പശ്ചാത്തലത്തിൽ നിന്ന് വാക്കുകൾ അടർത്തിയെടുത്താണ് വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവാദ പരാമർശങ്ങളിൽ നിന്ന് ആർഎസ്എസും അകലം പാലിച്ചിരുന്നു. മോഹൻദാസിന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും സംഘടനയ്ക്ക് അതുമായി ബന്ധമില്ലെന്നും ആർഎസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. കേസിൽ പൊലീസ് ശേഖരിച്ച തെളിവുകളും അദ്ദേഹത്തിന്റെ മൊഴിയും നിർണായകമാകും.



