ന്യൂഡൽഹി: രാജ്യത്തിനായി ധീരമായി പോരാടിയ സൈനികർക്ക് ആദരം. 78 സൈനിക ധീരതാ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചു. പുരസ്കാരങ്ങളിൽ 13 എണ്ണം മരണാനന്തര ബഹുമതികളാണ്. മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര ലഭിച്ചത് കേരളത്തിനും അഭിമാനമായി.
ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ഓപ്പറേഷനിൽ പ്രകടിപ്പിച്ച അസാധാരണ ധീരതയ്ക്കാണ് മേജർ തരുൺ വാസുദേവിന് ശൗര്യചക്ര ലഭിച്ചത്. 57 രാഷ്ട്രീയ റൈഫിൾസിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കോർപ്സ് ഓഫ് എൻജിനീയേഴ്സ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ്.
രാജ്യത്തെ വിവിധ സൈനിക ഓപ്പറേഷനുകളിൽ നിർണായക പങ്കുവഹിച്ച സൈനികരെയാണ് ഇത്തവണത്തെ ധീരതാ പുരസ്കാരങ്ങൾക്ക് തെരഞ്ഞെടുത്തത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും അതിർത്തി സുരക്ഷാ ദൗത്യങ്ങളിലും ജീവൻ പണയംവച്ച് പോരാടിയവരുടെ ധീരതയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരങ്ങൾ.
ശൗര്യചക്രയ്ക്ക് പുറമെ കീർത്തിചക്ര ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വീരമൃത്യു വരിച്ച സൈനികർക്കും മരണാനന്തര ബഹുമതിയായി പുരസ്കാരങ്ങൾ നൽകുന്നുണ്ട്.
ധീരതാ പുരസ്കാരങ്ങൾക്ക് പുറമെ 89 സൈനികർക്ക് ‘മെൻഷൻ-ഇൻ-ഡെസ്പാച്ചസ്’ അംഗീകാരവും പ്രഖ്യാപിച്ചു. സൈനിക ദൗത്യങ്ങളിൽ നടത്തിയ ശ്രദ്ധേയമായ സേവനത്തിനുള്ള അംഗീകാരമാണിത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ പോലും പണയപ്പെടുത്തി പോരാടുന്ന സൈനികരുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള രാഷ്ട്രത്തിന്റെ ആദരവാണ് ഓരോ പുരസ്കാരവും. മേജർ തരുൺ വാസുദേവിന് ലഭിച്ച ശൗര്യചക്ര ഈ പട്ടികയിൽ കേരളത്തിന്റെ അഭിമാന നേട്ടമായി മാറി.



