അംബാല: ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്താനുള്ള 19 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ദാരുണാന്ത്യത്തിൽ കലാശിച്ചു. ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), അഗ്നിരക്ഷാസേന, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രാത്രിയൊട്ടാകെ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി വീടിന് സമീപമുള്ള കുഴൽക്കിണറിൽ വീണത്. വിവരം ലഭിച്ചതോടെ രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനായി കുഴൽക്കിണറിന് സമാന്തരമായി കുഴി തുരക്കുകയും പ്രത്യേക ഉപകരണങ്ങൾ വിന്യസിക്കുകയും ചെയ്തിരുന്നു.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കുട്ടിക്കായി നാട്ടുകാരും കുടുംബാംഗങ്ങളും പ്രാർഥനയിലായിരുന്നു. എന്നാൽ 19 മണിക്കൂർ നീണ്ട ദുഷ്കരമായ ദൗത്യത്തിനൊടുവിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല



