തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ട മറയില്ലാതെ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കുന്നതിനായാണ് പി.എം.ശ്രീ പദ്ധതി സ്വീകരിക്കാതിരുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
“പി.എം. ശ്രീ അറബിക്കടലിൽ” എന്ന് മുൻപ് പറഞ്ഞിരുന്നവർ ഇപ്പോൾ അധികാരത്തിലെത്തിയ ശേഷം അതേ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിൽ വരുന്നതിന് മുമ്പ് സ്വീകരിച്ച നിലപാടിൽ നിന്ന് സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലെ വിദ്യാഭ്യാസം കാവിവത്കരിക്കപ്പെടുമെന്ന ആശങ്കയെ തുടർന്നാണ് എൽഡിഎഫ് സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷതയും പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കുകയെന്നതായിരുന്നു അന്നത്തെ തീരുമാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാട് വിദ്യാഭ്യാസ മേഖലയെ ആശയപരമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പാരമ്പര്യത്തെ ബാധിക്കാമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇത്തരം നീക്കങ്ങൾക്കെതിരെ ജനകീയ പ്രതികരണം ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് കേന്ദ്രത്തിന്റെ ഫണ്ട് സ്വീകരിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്. പി.എം.ശ്രി പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ പദ്ധതിയിൽ ഒപ്പിട്ട് കേന്ദ്ര ഫണ്ട് വാങ്ങിയതെന്തിനാണെന്ന് മറുപടി പറയണമെന്ന് യൂ ഡി എഫ് ആവശ്യപ്പെടുന്നു.പദ്ധതി നടപ്പാക്കാനല്ലായിരുന്നുവെങ്കിൽ ഒപ്പിട്ടതെന്തിനാണെന്നും, നിലപാടിൽ വ്യക്തത വേണമെന്നും യു.ഡി.എഫ്. നേതാക്കൾ ചോദിച്ചു.



