ന്യൂഡൽഹി: ഇന്ത്യയിലെ ടെക് മേഖലയിലെ നിയമനങ്ങൾ സമീപ വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായി പുതിയ പഠന റിപ്പോർട്ട്. സോഫ്റ്റ്വെയർ എൻജിനിയർമാരെയും എൻട്രി-ലെവൽ ഉദ്യോഗാർത്ഥികളെയും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂൺ 2026-ൽ രാജ്യത്തെ സജീവ ടെക് തൊഴിൽ അവസരങ്ങൾ ഏകദേശം 93,000 ആയി കുറഞ്ഞു. ഇത് കഴിഞ്ഞ 28 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ടെക് നിയമനങ്ങളിൽ ഒരു മാസത്തിനിടെ 14 ശതമാനവും ഒരു വർഷത്തിനിടെ 17 ശതമാനവും ഇടിവുണ്ടായതായി ടാലന്റ് അനലിറ്റിക്സ് സ്ഥാപനമായ Xphenoയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് രണ്ട് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ളവർക്കുള്ള അവസരങ്ങൾ ഒരു വർഷത്തിനിടെ 44 ശതമാനം വരെ കുറഞ്ഞു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപക ഉപയോഗമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കോഡിംഗ്, ടെസ്റ്റിംഗ്, ഡോക്യുമെന്റേഷൻ തുടങ്ങിയ പല ജൂനിയർ തല ജോലികളും AI സംവിധാനങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെ കമ്പനികൾ പുതിയ നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുകയാണ്. ഇന്ത്യയിൽ എൻട്രി-ലെവൽ ജോലികളുടെ 37 ശതമാനം വരെ AI നിർവഹിക്കുന്നുവെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്.
അതേസമയം, എല്ലാ മേഖലകളും ഒരുപോലെ പ്രതിസന്ധിയിലല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റ എൻജിനിയറിംഗ് തുടങ്ങിയ പ്രത്യേക വൈദഗ്ധ്യമുള്ള മേഖലകളിൽ ഇപ്പോഴും ആവശ്യകത നിലനിൽക്കുന്നു. AI സ്റ്റാർട്ടപ്പുകൾ രാജ്യത്ത് പുതിയ നിയമനങ്ങൾ വർധിപ്പിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആഗോള സാമ്പത്തിക അനിശ്ചിതത്വം, അമേരിക്കൻ വിപണിയെ ആശ്രയിച്ചുള്ള ഇന്ത്യൻ ഐടി മേഖലയിലെ സമ്മർദങ്ങൾ, AI അധിഷ്ഠിത പുനഃസംഘടനകൾ എന്നിവ നിയമന മന്ദഗതിക്ക് കാരണമായതായി വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ AI-യുമായി ബന്ധപ്പെട്ട പുതിയ കഴിവുകൾ നേടിയെടുക്കുന്നവർക്ക് തൊഴിൽ സാധ്യതകൾ തുടരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു



