കൊച്ചി: പിതൃസ്മരണയിൽ കേരളം ഇന്ന് കർക്കടകവാവ് ആചരിക്കുന്നു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും പുലർച്ചെ മുതൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ നെട്ടൂർ മഹാദേവ ക്ഷേത്രത്തിലെത്തി പിതൃദർപ്പണം നടത്തി.
പൂർവികരുടെ ആത്മശാന്തിക്കായി തർപ്പണം, പിണ്ഡസമർപ്പണം തുടങ്ങിയ പിതൃകർമങ്ങളാണ് വിശ്വാസികൾ നടത്തുന്നത്. ആലുവ മണപ്പുറം, തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുലർച്ചെ മുതൽ ഭക്തജനത്തിരക്കാണ്.
ആലുവ മണപ്പുറത്ത് പുലർച്ചെ മുതൽ തിരക്ക് .സംസ്ഥാനത്തെ ഏറ്റവും പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലൊന്നായ ആലുവ മണപ്പുറത്ത് പുലർച്ചെ മുതൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരിയാർ തീരത്ത് ഒരുക്കിയ പ്രത്യേക ബലിത്തറകളിൽ ആചാരാനുഷ്ഠാനങ്ങളോടെ പിതൃകർമങ്ങൾ നടന്നു.
ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്നുമണി വരെ ബലിതർപ്പണം നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പിതൃസ്മരണയിൽ കേരളം. കർക്കടകമാസത്തിലെ അമാവാസിയായ കർക്കടകവാവ് പിതൃക്കൾക്കായി ബലിതർപ്പണം നടത്താൻ വിശ്വാസികൾ പ്രധാനമായി കണക്കാക്കുന്ന ദിനമാണ്. കുടുംബത്തിലെ മൺമറഞ്ഞുപോയ പൂർവികരെ ഓർമിച്ച് അവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതിന്റെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ ചടങ്ങുകൾ നടക്കുന്നത്.പുലർച്ചെ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾ പ്രധാന കേന്ദ്രങ്ങളിൽ നിശ്ചിത സമയക്രമം അനുസരിച്ച് തുടരും.



