കുവൈത്തിലെ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ ഇളവുകൾ പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മേഖലയിൽ നിലനിന്നിരുന്ന സംഘർഷ സാഹചര്യത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും വ്യോമപാത അടയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നേരത്തെ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്.
ഫെബ്രുവരി 28ന് പ്രഖ്യാപിച്ച ഇളവുകളാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സന്ദർശന വിസകളും വിവിധ പെർമിറ്റുകളും സ്വയമേവ നീട്ടിനൽകിയിരുന്ന നടപടി നിർത്തലാക്കും. കൂടാതെ, കുവൈത്തിന് പുറത്തുള്ളവർക്ക് അനുവദിച്ചിരുന്ന വിസയുടെ മൂന്ന് മാസത്തെ അധിക കാലാവധിയും ഇനി ലഭിക്കില്ല.
വ്യോമഗതാഗതം സാധാരണ നിലയിലായ സാഹചര്യത്തിലാണ് പ്രത്യേക ഇളവുകൾ പിൻവലിക്കുന്നതെന്നാണ് അധികൃതരുടെ തീരുമാനം. ഇതോടെ കാലാവധി കഴിഞ്ഞ വിസകളുമായി കുവൈത്തിന് പുറത്തുള്ളവർക്ക് അധിക ഇളവുകൾ ലഭിക്കില്ല. യാത്രാ പദ്ധതികളുള്ള പ്രവാസികൾ നിലവിലെ വിസാ കാലാവധി കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.
പ്രത്യേക ഇളവുകൾ അവസാനിപ്പിക്കുന്നതോടെ കുവൈത്തിൽ നിന്ന് പുറത്തുള്ള പ്രവാസികൾക്കും സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവർക്കും പുതിയ നിയമങ്ങൾ ബാധകമാകും. വിസാ കാലാവധി, പ്രവേശനാനുമതി തുടങ്ങിയ കാര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



