തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലിരുന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്ന ചില പ്രധാന വ്യക്തികളെയും അവരുടെ ഒളിത്താവളങ്ങളെയും കേരള പൊലീസ് തിരിച്ചറിഞ്ഞതായി ഡിജിപി അറിയിച്ചു. ലഹരിക്കടത്ത് ശൃംഖല പൂർണമായി തകർക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് വിവിധ മാർഗങ്ങളിലൂടെ ഏകോപിപ്പിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരം ശൃംഖലകളെ നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുമായും വിദേശ നിയമപാലന ഏജൻസികളുമായും വിവരങ്ങൾ കൈമാറി തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഡിജിപി പറഞ്ഞു.സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മയക്കുമരുന്ന് കടത്തിന്റെ ഉറവിടങ്ങൾ മുതൽ വിതരണശൃംഖലയിലെ എല്ലാ കണ്ണികളെയും കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിനായി പൊലീസ്, എക്സൈസ്, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്ത പരിശോധനകളും പ്രത്യേക ഓപ്പറേഷനുകളും തുടരുകയാണ്.



