എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ പൂർവവിദ്യാർത്ഥിയെ പിടികൂടി. ഹോസ്റ്റലിൽ സൂക്ഷിച്ചിരുന്ന കട്ടിലുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കോളേജ് അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്ന് തടഞ്ഞത്.
അങ്കമാലി സ്വദേശി ആൻസ്റ്റനാണ് പിടിയിലായ പൂർവ്വ വിദ്യാർത്ഥി.
സംഭവത്തെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കട്ടിലുകൾ കൊണ്ടുപോകാൻ ശ്രമിച്ചതിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ഇയാൾക്ക് ഇതിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.ഹോസ്റ്റലിലെ പൊതുമുതൽ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച സംഭവം കോളേജ് ക്യാമ്പസിൽ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.



