റിയാദ്/മലപ്പുറം: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ മലപ്പുറം സ്വദേശികളായ മാതാവും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം റാങ്ങാട്ടൂർ നടുവട്ടം സ്വദേശി തെക്കേ പീടിയേക്കൽ അബ്ദുൾ ലത്തീഫിന്റെ ഭാര്യ രഹ്ന (52), മകൾ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് മരിച്ചത്.
ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കുടുംബം കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ത്വാഇഫിൽ നിന്ന് റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ, ത്വാഇഫിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ദലം പ്രദേശത്താണ് അപകടം സംഭവിച്ചത്. റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസറിന്റെ മുൻവശത്തെ ഗ്ലാസിൽ പതിഞ്ഞതിനെ തുടർന്ന് ഡ്രൈവറുടെ കാഴ്ച മറയുകയും വാഹനം നിയന്ത്രണം വിട്ട് നിരവധി തവണ മറിയുകയുമായിരുന്നു.അപകടത്തിൽ അബ്ദുൾ ലത്തീഫ്, മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർക്കും പരിക്കേറ്റു. ഇവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.മരിച്ച രഹ്നയുടെയും ഡോ. നഹ്‌ല നർമിന്റെയും മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്ദുൾ ലത്തീഫ് ഖത്തർ പെട്രോകെമിക്കൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹങ്ങൾ സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



