തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റി ടൗൺഷിപ്പുകളിൽ ഒന്നായി തിരുവനന്തപുരം മാറാനൊരുങ്ങുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു.
ലോകനിലവാരമുള്ള സാങ്കേതിക-ഗവേഷണ കേന്ദ്രമായി തിരുവനന്തപുരത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്കായി കേന്ദ്ര സർക്കാർ നിക്ഷേപം അനുവദിച്ചതായി അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, നവീകരണം എന്നിവയെ ഒരൊറ്റ സമഗ്ര ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരിക എന്നതാണ് യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യാന്തര നിലവാരത്തിലുള്ള അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഇൻക്യുബേഷൻ സൗകര്യങ്ങൾ, വ്യവസായ-അക്കാദമിക് സഹകരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി തിരുവനന്തപുരം വിജ്ഞാനാധിഷ്ഠിത നഗരമായി വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി കേന്ദ്ര സർക്കാർ നിക്ഷേപം അനുവദിച്ചിട്ടുണ്ടെന്നും, ഇതിലൂടെ സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ, ഗവേഷണ, തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളും നൂതന സംരംഭങ്ങൾക്കുള്ള അനുകൂല സാഹചര്യവും സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പദ്ധതിയുടെ നിക്ഷേപത്തുക, നിർവഹണ ഏജൻസി, സമയക്രമം എന്നിവ സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടാനുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് കാത്തിരിക്കുന്നത്.



