കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1ൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അറിയിച്ചു. അറ്റകുറ്റപ്പണികളും സജ്ജീകരണ പ്രവർത്തനങ്ങളും വേഗത്തിൽ തുടരുന്നുണ്ടെന്നും വൈകാതെ ടെർമിനൽ-1ൽ നിന്ന് പൂർണ തോതിൽ സർവിസുകൾ പുനരാരംഭിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ദുഐജ് അൽ ഉതൈബി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ സബാഹിന്റെ മേൽനോട്ടത്തിനുമനുസരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ടെർമിനൽ-4 വഴി വിദേശ വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ വിമാനത്താവളത്തിലെ പ്രവർത്തനം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നിലവിൽ പ്രതിദിനം എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ എണ്ണം ഏകദേശം 190 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. പ്രധാന യാത്രാ ടെർമിനലായ ടെർമിനൽ-1 പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ സർവിസുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.



